ഡോ. എന്‍.എ.മുഹമ്മദ്‌ ( ജീവിതത്തില്‍ നിന്ന്‌ ) - Kasaragod News [www.kasaragod.com] Kasaragod vartha

 


NEWS DETAILS

ഡോ. എന്‍.എ.മുഹമ്മദ്‌ ( ജീവിതത്തില്‍ നിന്ന്‌ )

Posted by : Special Reporter on : 2010-12-18



ഉത്തരകേരളത്തിലെ പ്രസിദ്ധമായ നാലപ്പാട്‌ തറവാട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനായി 1937ല്‍ ജുലായ്‌ 24ന്‌ ജനനം. കളനാട്‌ ഓള്‍ഡ്‌ ഗവ.എല്‍പി.സ്‌കൂള്‍, കാസര്‍കോട്‌ ഗവ.മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ കഴിഞ്ഞ രണ്ടരപതിറ്റാണ്ട്‌ കോണ്‍ഗ്രസ്സിന്റെ മുന്നേറ്റത്തിന്‌ ചുക്കാന്‍ പിടിച്ച രാഷ്ട്രീയ നേതാക്കളില്‍ സര്‍വ്വാദരണീയനായ വ്യക്തി.കര്‍ണ്ണാടകയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ നേടിയ മുനിസിപ്പല്‍ ചെയര്‍മാന്‍. രാഷ്ട്രീയഭേദമന്യേ മിക്ക ദേശീയ നേതാക്കളുടെയും ആത്മമിത്രം. മംഗലാപുരത്തും, മൈസൂരിലും, ഊട്ടിയിലും, ബാംഗ്ലൂരിലുമായി ഹോട്ടല്‍ വ്യവസായം.


നാലപ്പാട്‌ റസിഡന്‍സി, ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എന്നീ പേരുകളിലാണ്‌ ഹോട്ടലുകള്‍. മൂന്നുപതിറ്റാണ്ടായി ഹോട്ടല്‍ വ്യവസായ രംഗത്ത്‌ സജീവ സാന്നിധ്യമായ നാലപ്പാട്‌ ഗ്രൂപ്പ്‌ ഓഫ്‌ ഹോട്ടല്‍സിന്റെ വിജയത്തിനു പിന്നിലെ രഹസ്യം ജീവനക്കാരെ കുടുംബാംഗങ്ങളെപോലെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ്‌.റബ്ബര്‍ ഫാക്ടറികള്‍ക്കുപുറമെ നിര്‍മ്മാണ പ്രവര്‍ത്തനരംഗത്തും നാലപ്പാട്‌ ഗ്രൂപ്പ്‌ കര്‍ണാടകയില്‍ ഏറെ ഖ്യാതി നേടിക്കഴിഞ്ഞു. വ്യത്യസ്‌ത മേഖലകളിലായി ആയിരത്തോളം തൊഴിലാളികള്‍ സേവനമനുഷ്‌ഠിക്കുന്നു. സുതാര്യമായ മാനേജ്‌മെന്റ്‌ സംവിധാനവും, ആത്മാര്‍ത്ഥതയുള്ള ജീവനക്കാരും ഉണ്ടെങ്കില്‍ വ്യവസായ രംഗത്ത്‌ എങ്ങനെ മുന്നേറാന്‍ കഴിയുമെന്നതിന്റെ നേര്‍സാക്ഷ്യമാണ്‌ നാലപ്പാട്‌ ഗ്രൂപ്പിന്റെ വളര്‍ച്ച. നാടിന്റെ വികസനം വ്യാവസായിക വിപ്ലവത്തിലൂടെ എന്ന ഡോ. എന്‍. എ. മുഹമ്മദിന്റെ നിലപാടിന്‌ ജനങ്ങള്‍ നല്‍കിയ പിന്തുണയുടെ ഫലം കൂടിയാണ്‌ ഈ വിജയം.

വിജയത്തിലേക്കുള്ള പടവുകള്‍

പതിനേഴാം വയസ്സില്‍ ഒരു കൗമാര മനസ്സിന്റെ വലിയൊരു ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപടുക്കുക എന്ന മോഹത്തിന്റെ വിരല്‍തുമ്പ്‌ പിടിച്ച്‌ എന്‍.എ.മുഹമ്മദ്‌ ഒരു ' ലോകയാത്ര 'ക്കിറങ്ങി. ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുക എന്നല്ല, ലക്ഷ്യം നേടാനുള്ള ആര്‍ജവം മാര്‍ഗ്ഗം വെട്ടിത്തെളിക്കുക തന്നെ ചെയ്യുമെന്നതാണ്‌ എന്‍.എ.മുഹമ്മദിന്റെ പിന്നീടുള്ള ജീവിതം സാക്ഷ്യപ്പെടുത്തിയത്‌.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത്‌ കായിക മത്സരങ്ങളില്‍ വടംവലിയോടായിരുന്നു എന്‍.എയുടെ അഭിനിവേശം. ആ നാളുകളില്‍ തന്റെ ടീമിനെ എന്നും വിജയത്തിലേക്ക്‌ വലിച്ചടുപ്പിക്കാന്‍ എന്‍.എയ്‌ക്ക്‌ കഴിഞ്ഞിരുന്നു. അതൊരു നിയോഗത്തിന്റെ സൂചനയായിരുന്നു.

നിശ്ചയദാര്‍ഡ്യത്തോടെ മുന്നോട്ടു കുതിക്കാനൊരുങ്ങുന്ന പതിനെട്ട്‌ തികയാത്ത എന്‍എയുടെ മനസ്സ്‌. പിറകോട്ട്‌ വലിക്കുന്ന എല്ലാ ആഡംബരങ്ങളെയും അതിജീവിക്കാന്‍ പ്രാപ്‌തമാവുകയായിരുന്നു. വിളിപ്പുറത്ത്‌ വാല്യക്കാരും കൃഷിനിലവും മഞ്ചുവുമുള്ള നാലപ്പാട്‌ തറവാട്ടിലെ കുട്ടി വെറുമൊരു മോഹത്തിന്റെ ചുവട്‌ പിടിച്ച്‌ ഇറങ്ങിപ്പോവുന്നത്‌ രക്ഷിതാക്കള്‍ക്ക്‌ മാത്രമല്ല, നാട്ടുകാര്‍ക്കും ഓര്‍ക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. മാത്രമല്ല, ഏറ്റെടുക്കാനുള്ള വലിയ നിയോഗങ്ങളെ ഉള്ളിലൊളിപ്പിച്ച്‌ വിധി പതിനേഴാം വയസ്സിലെ കന്നിയാത്രയില്‍ എന്‍.എ മുഹമ്മദിനെ ഒന്ന്‌ വിറപ്പിക്കുകയും ചെയ്‌തു.

സിലോണിലേക്കായിരുന്നു എന്‍.എയുടെ ആദ്യയാത്ര. രാമേശ്വരത്ത്‌ നിന്ന്‌ പുറപ്പെട്ട തോണി കരക്കടുപ്പിക്കില്ല എന്നറിയുന്നത്‌ യാത്രക്കൊടുവിലാണ്‌. മനസ്സ്‌ ഒരു വടംവലിക്ക്‌ തുനിഞ്ഞെങ്കിലും എന്‍.എ വെള്ളത്തിലേക്ക്‌ ചാടുക തന്നെ ചെയ്‌തു. നീന്തി കരക്കെത്തിയ ശേഷം ഇരുട്ടില്‍ കാട്ടിലൂടെ സഞ്ചരിച്ച്‌ ധനുഷ്‌ കോടിയിലെത്തി. ഇടിമിന്നലിന്റെ ആഘാതത്തില്‍ ഭൂമി വിണ്ട്‌ കീറുന്നതെങ്ങനെയെന്ന്‌ എന്‍.എ അറിഞ്ഞത്‌ ആ രാത്രിയിലാണ്‌.

ഭാവിയാത്രയിലെ രാജരഥ്യകള്‍ ഒരുക്കുന്നതിന്‌ മുമ്പ്‌ കാലം നടത്തിയ ആ പരീക്ഷണത്തെ അതിജീവിച്ച്‌ വിണ്ട്‌ കീറാത്ത ഇടങ്ങളിലൂടെ ഭക്ഷണമില്ലാതെ രണ്ട്‌ ദിവസത്തെ യാത്ര. ആ യാത്രയിലാകണം പിന്നീട്‌ എന്‍.എ മുഹമ്മദിന്‌ കര്‍ണാടകയിലെ ഭദ്രാവതിയില്‍ ജനജീവിതത്തിന്റെ സ്വസ്ഥത തകര്‍ത്ത്‌ നിലകൊണ്ട ഗുണ്ടാസംഘത്തെ അടക്കിനിര്‍ത്തിക്കൊണ്ട്‌ ജനഹൃദയങ്ങളിലേക്ക്‌ പാതയൊരുക്കാന്‍ ഊര്‍ജം ലഭിച്ചത്‌. പില്‍കാല ജീവിതത്തിലെ ഇത്തരം എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും എന്‍.എ കടന്നുപോയ വഴികളിലെ ഇത്തരം വൈതരണികളില്‍ നിന്ന്‌ ഊറ്റിയെടുത്ത ഊര്‍ജമുണ്ടായിരുന്നു.

രാഷ്ട്രീയത്തിലും വ്യവസായത്തിലും കാസര്‍കോടിന്റെ നാമം ഭാരതമൊട്ടാകെ എന്‍.എ മുഹമ്മദിന്റെ പേരിനൊപ്പം പെരുമ നേടിയത്‌ ഉപമകളില്ലാത്ത രീതിയിലാണ്‌. രാഷ്ട്രീയ ഭൂപടത്തില്‍ ഭാഷയുടെ അതിര്‍ത്തി ഭേദിച്ച ഒരു മലയാളിക്കും വെട്ടിപിടിക്കാനാവാത്ത ഉയരങ്ങള്‍ കൈപ്പിടിയിലൊതുക്കുമ്പോഴും അധികാരത്തിനു പിന്നാലെ പായാനുള്ള വെമ്പല്‍ ഇല്ലാതിരുന്നത്‌ കൊണ്ട്‌ തന്നെയാകണം. കര്‍ണാടക രാഷ്ട്രീയത്തിലെ എല്ലാ താരരാജാക്കന്‍മാരും ദേവരശ്‌ മുതല്‍ കൃഷ്‌ണ വരെയുള്ള നേതാക്കന്‍മാരും എന്‍.എ മുഹമ്മദ്‌ തങ്ങളുടെ സ്വകാര്യ ആഹ്ലാദമാണെന്നും തുറന്ന്‌ സമ്മതിക്കാന്‍ കാരണമായത്‌. ജീവിതത്തില്‍ എന്‍.എ നേടിയെടുത്ത വലിയ വിജയങ്ങളുടെ കഥ പറയുന്നതിനു മുമ്പ്‌ പതിനേഴ്‌ വയസ്സുകാരന്റെ സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ അദ്ദേഹം താണ്ടിയ മഹാദൂരങ്ങള്‍ നമ്മള്‍ വായിച്ചിരിക്കേണ്ടതുണ്ട്‌.

" ജീവിതത്തില്‍ നിന്ന്‌ " എന്ന പേരില്‍ ഡോ.എന്‍.എ മുഹമ്മദ്‌ എഴുതിയ ആത്മകഥാംശങ്ങളുടെ ഒന്നാം പുസ്‌തകത്തില്‍ എന്‍.എ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്‌.



അനുഭവം

നാടുവിട്ട്‌ ഉദ്ദേശസ്ഥലത്ത്‌ എത്തിച്ചേരാന്‍ അക്കാലത്ത്‌ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിയിരുന്നു. ചെല്ലുന്നിടത്ത്‌ ഏതെങ്കിലും ഒരു മേഖലയില്‍ കയറിപ്പറ്റാനുള്ള എന്തെങ്കിലും യോഗ്യതകളോ മറ്റുവഴികളോ ഇല്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക്‌ നാടുവിടുക എന്നത്‌ അത്ര പ്രലോഭനീയമായ ഒരു ലക്ഷ്യമായിരുന്നില്ല.
എങ്കിലും നാടുവിടണമെന്നും ദൂരനാട്ടില്‍ ചെന്ന്‌ ധാരാളം പണമുണ്ടാക്കി തിരിച്ചുവരണമെന്നുമുള്ള അദമ്യമായ മോഹം ഉള്ളില്‍ തിരയടിച്ചുകൊണ്ടിരുന്നു. ആദ്യയാത്ര തീര്‍ത്തും പരാജയമായിരുന്നല്ലോ. അതുകൊണ്ടുതന്നെ ഇത്തവണ ചില കരുതലുകളുണ്ടായിരുന്നു.

അക്കാലത്ത്‌ എന്നെ എറെ സ്വാധീനിച്ചിരുന്നത്‌ അന്ന്‌ പ്രചാരത്തിലിരുന്ന എം.ജി.ആര്‍ സിനിമകളിലെ കഥകള്‍ ആയിരുന്നു. എം.ജി.ആറിന്റെ നിരവധിസിനിമകള്‍ ഞാന്‍ കണ്ടിരുന്നു. സാധുജനസംരക്ഷകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നായക വേഷങ്ങള്‍ എന്നെ വളരെയേറെ ആകര്‍ഷിച്ചിരുന്നു. ദരിദ്ര കുടുംബത്തില്‍ ജനിച്ച്‌ കഷ്ടപ്പാടുകളുടെ നടുവിലിരുന്ന്‌ ഒരു ദിവസം നാടുവിട്ട്‌ വര്‍ഷങ്ങള്‍ക്കു ശേഷം പണക്കാരനായി തിരിച്ചു വന്ന്‌ കുടുംബത്തെയും സാധുക്കളെയും സംരക്ഷിക്കുന്നതും ഒക്കെയായിരുന്നു അന്നത്തെ സിനിമകളില്‍ നിന്ന്‌ ലഭിച്ചിരുന്ന പാഠങ്ങള്‍. ഇതൊക്കെയായിരുന്നു നാടുവിടുക എന്ന എന്റെ പദ്ധതിക്ക്‌ പ്രചോദനമായി പ്രവര്‍ത്തിച്ചത്‌. കൂട്ടുകാരോടും നാട്ടുകാരോടും പറഞ്ഞുപറഞ്ഞ്‌ 'നാടുവിടുക' എന്ന ആശയം ഒരു ആവേശമായി മാറി. അതുകൊണ്ട്‌ നാടുവിടുന്ന ഒരു സാധാരണക്കാരന്റെ മാനസിക പ്രയാസങ്ങളും മറ്റ്‌ ബന്ധങ്ങളുടെ ബന്ധനങ്ങളുമൊന്നും എനിക്ക്‌ തടസ്സമായില്ല. എങ്കിലും ബാപ്പയുടെയും ഉമ്മയുടെയും സങ്കടങ്ങളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും ഞാന്‍ ബോധവാനായിരുന്നു.

ഇത്തവണത്തെ യാത്രക്ക്‌ ഒരു ലക്ഷ്യമുണ്ടായിരുന്നു. കര്‍ണ്ണാടകയിലെ ഭദ്രാവതി എന്ന സ്ഥലത്ത്‌ ക്ലിനിക്ക്‌ നടത്തുന്ന അമ്മാവന്റെ അടുത്തെത്തുക. അവിടത്തെ അഡ്രസ്സ്‌ കൈയ്യില്‍ ഉണ്ടായിരുന്നു. അന്വേഷണത്തിന്‌ ഒടുവില്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള അദ്ദേഹത്തിന്റെ യുനാനി ആന്റ്‌ ആയൂര്‍വേദ മെഡിക്കല്‍ ഷാപ്പിനു മുന്നില്‍ എത്തി. ആ സമയത്ത്‌ കടയില്‍ നല്ല തിരക്കായിരുന്നതു കൊണ്ട്‌ പെട്ടെന്ന്‌ അമ്മാവനെ കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ കടയുടെ മുന്നില്‍ തന്നെ അങ്ങനെ നിന്നു.

കുനിഞ്ഞിരുന്ന്‌ മരുന്നിന്‌ എഴുതിക്കൊണ്ടിരുന്ന അമ്മാവന്‍ തിരക്കൊഴിഞ്ഞ്‌ മുഖമുയര്‍ത്തിനോക്കിയപ്പോള്‍ റോഡില്‍ നില്‍ക്കുന്ന എന്നെ കണ്ടു. വലിയ ഭാവവ്യത്യാസമൊന്നും അമ്മാവനില്‍ പ്രകടമായില്ല.

പെട്ടെന്നായിരുന്നു ചോദ്യം... എന്താ?
ഞാനൊന്നും മിണ്ടിയില്ല, അമ്മാവന്‌ എന്നെ മനസ്സിലായി എന്നു തോന്നി.

ഉടനെ അമ്മാവന്റെ ചോദ്യം... ബീപാത്തുമ്മന്റെ മോനല്ലേ?
'അതെ', ആശ്വാസത്തോടെ ഞാന്‍ മറുപടി പറഞ്ഞു.

എന്നോട്‌ അകത്തുപോയിരിക്കാന്‍ കല്‍പിക്കുമ്പോള്‍ തന്നെ പുറകെ ഒരു ചോദ്യം കൂടി വന്നു... ചായ വേണ്ടേ?
'വേണ്ട.'

അമ്മാവന്‍ അകത്തേയ്‌ക്ക്‌ വന്ന്‌ ചോദ്യം ആവര്‍ത്തിച്ചു... എന്താ വേണ്ടാത്തേ?
'കുടിക്കാറില്ല'

സിഗരറ്റ്‌ വലിക്കുമോ?... കുഴയ്‌ക്കുന്ന അടുത്ത ചോദ്യം!
'ഇല്ല'

ചായ കുടിക്കില്ല, സിഗരറ്റ്‌ വലിയുമില്ല... പിന്നെന്തിനാ നാടു വിട്ടത്‌?
ദുശ്ശീലങ്ങളൊന്നുമില്ലാത്ത ഒരാള്‍ നാടുവിട്ടതെന്തിന്‌ എന്നതായിരുന്നു അമ്മാവന്റെ അന്വേഷണങ്ങളുടെ ചുരുക്കം.

അമ്മാവന്‍ വിടുന്ന ലക്ഷണമില്ല... നമ്മുടെ കുടുംബത്തില്‍ നിന്റെ ബാപ്പയ്‌ക്കാണ്‌ കഴിവുള്ളത്‌. നിനക്കാണെങ്കില്‍ ദുശ്ശീലങ്ങളൊന്നുമില്ല. എന്നിട്ടും നാടുവിട്ടു,. അതെന്തിനാ?
'വെറുത'

ആ മറുപടി അദ്ദേഹത്തിന്‌ വലിയ കൗതുകമാണ്‌ ഉണ്ടാക്കിയത്‌. മെഡിക്കല്‍ ഷാപ്പ്‌ പൂട്ടാന്‍ സ്റ്റാഫിനൊട്‌ പറഞ്ഞ്‌ അദ്ദേഹം എന്നെയും കൂട്ടി വീട്ടിലേയ്‌ക്ക്‌ യാത്രയായി.

വീട്ടിലെത്തി. അമ്മാവന്‌ സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയൊക്കെ ഉണ്ടായിരുന്നെങ്കിലും സാധാരണ സൗകര്യങ്ങളോടെയാണ്‌ ഭദ്രാവതിയില്‍ കുടുംബം കഴിഞ്ഞിരുന്നത്‌. കുറേക്കാലത്തെ താമസംകൊണ്ട്‌ ഭദ്രാവതിയിലുള്ള എല്ലാവരുമായും അദ്ദേഹം നല്ല അടുപ്പത്തിലായിരുന്നു. അമ്മാവന്റെ കൂടെ അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞു.

സയ്യിദ്‌ അബ്ദുള്ള തങ്ങള്‍ എന്നാണ്‌ അമ്മാവന്റെ പേര്‌. ഡോക്ടര്‍ എന്നാണ്‌ അവിടുത്തുകാര്‍ വിളിച്ചിരുന്നത്‌. നാട്ടുകാര്‍ക്ക്‌ യുനാനി ഔഷധങ്ങള്‍ നല്‍കി രോഗശാന്തിവരുത്തുന്ന ആള്‍ എന്ന നിലയിലായിരിക്കാം അദ്ദേഹത്തിന്‌ ആ വിളിപ്പേര്‌ കിട്ടിയത്‌. അമ്മാവന്റെ വീട്ടിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞ ദിവസങ്ങള്‍ക്ക്‌ പെട്ടെന്ന്‌ അറുതിവന്നു. അവിടെയെത്തി പത്തുദിവസം കഴിഞ്ഞപ്പോള്‍ അമ്മാവന്‍ ബാപ്പയും ഉമ്മയുമായി ബന്ധപ്പെട്ട്‌ എന്നെ നാട്ടിലേക്ക്‌ കൊണ്ടുവരാനുള്ള ഏര്‍പ്പാടു ചെയ്‌തു.

നാടുവിട്ട്‌ ഒന്നുമാകാതെ ഒന്നും നേടാതെ തിരിച്ച്‌ നാട്ടിലേക്ക്‌ ചെല്ലുക എന്നത്‌ എന്നെ സംബന്ധിച്ച്‌ അപമാനകരമായ ഒരു സംഗതിയായിരുന്നു. ചന്ദ്രഗിരിയില്‍ നില്‍ക്കാന്‍ ഞാന്‍ തയ്യാറല്ലെന്ന്‌ മനസ്സിലാക്കിയതു കൊണ്ടാവണം പിന്നീട്‌ അമ്മാവനോടൊപ്പം ഭദ്രാവതിയിലേക്ക്‌ തിരിച്ചു പോകാന്‍ വീട്ടുകാരില്‍ നിന്ന്‌ സമ്മതം കിട്ടിയത്‌. ഭദ്രാവതിയിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക്‌ പുറമെ മറ്റ്‌ ജനവിഭാഗങ്ങളുമായും നല്ല ബന്ധമുണ്ടാക്കിയെടുക്കാന്‍ അമ്മാവന്‍ മുഖാന്തിരം എനിക്ക്‌ കഴിഞ്ഞു. ഭദ്രാവതിയിലെ ഗ്രാമീണ ജനതയുമായി നല്ല അടുപ്പത്തിലായി. സാധാരണക്കാരായിരുന്നു അവരില്‍ ഏറെയും. ഭദ്രാവതിയിലെ ജീവിതം കൊണ്ട്‌ വിവിധ ജനങ്ങളുമായുള്ള സൗഹൃദത്തിന്‌ പുറമെ കുറേ ആളുകളുടെ പിന്‍തുണയും ആള്‍ബലവും നേടിയെടുക്കാന്‍ അമ്മാവന്‌ കഴിഞ്ഞിരുന്നു.

ലക്കവള്ളിയില്‍ ഭദ്രാഡാമിന്റെ കനാല്‍ പണി നടക്കുന്ന കാലമായിരുന്നു അത്‌. ഇത്തരം കരാറുപണികള്‍ ഏറ്റെടുത്ത്‌ നടത്തുന്നതില്‍ അമ്മാവനും പങ്കുകൊണ്ടിരുന്നു എന്ന്‌ അപ്പോഴാണ്‌ എനിക്ക്‌ മനസ്സിലായത്‌. അന്നത്തെ മുന്‍സിപ്പല്‍ ചെയര്‍മാനും അമ്മാവനും ചേര്‍ന്നായിരുന്നു പ്രധാനപ്പെട്ട കരാറുപണികള്‍ ഏറ്റെടുത്തു നടത്തിയിരുന്നത്‌. "ഞങ്ങള്‍ ചെയ്യുന്ന വര്‍ക്ക്‌ ചെയ്യാന്‍ ഒന്നിച്ചു കൂടിക്കൂടെ" എന്ന്‌ അമ്മാവന്‍ എന്നോട്‌ ചോദിച്ചു. എന്തെങ്കിലും ഒരു ജോലി ചെയ്‌ത്‌ ജീവിക്കുന്നതാണ്‌ അഭിമാനം എന്ന്‌ ധരിച്ചു നടന്നിരുന്ന എനിക്ക്‌ ആ ക്ഷണം സ്വീകാര്യമായി തോന്നി. അമ്മാവന്റെ ടെന്‍ഡര്‍ വര്‍ക്കിനോടൊപ്പം സഹായിയായി ചേര്‍ന്ന്‌ രണ്ട്‌ വര്‍ഷത്തോളം കഴിച്ചുകൂട്ടി. പക്ഷേ അത്‌ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമുള്ള ജോലിയായിരുന്നില്ല. അക്കാര്യം ഞാന്‍ അമ്മാവനോട്‌ തുറന്ന്‌ പറയുകയും ചെയ്‌തു. അപ്പോഴേക്കും അമ്മാവന്റെ ആദ്യ ടെന്‍ഡര്‍ പണി അവസാനിച്ചിരുന്നു.

എന്തെങ്കിലും ബിസ്സിനസ്സ്‌ സ്വന്തമായി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ്‌ സ്വന്തമായി ഒരു ചെറിയ ഹോട്ടല്‍ തുടങ്ങിയത്‌. ഹോട്ടലെന്നു പറഞ്ഞാല്‍ ഓലമേഞ്ഞ ചെറിയൊരു ചായക്കട. ഞാനും എന്റെ ചായക്കടയും വലിയ തടസ്സമൊന്നുമില്ലാതെ തന്നെ മുന്നോട്ടു പോയി. ആ സമയം അമ്മാവന്‍ എം.സി.സി. കമ്പനിയുടെ സബ്ബ്‌ കോണ്‍ട്രാക്ടര്‍ ആയി പണി തുടങ്ങി. ഇതിനിടയില്‍ എം.സി.സി. കമ്പനിയുടെ ചെയര്‍മാന്‍ അവരുടെ മൊത്തം കോണ്‍ട്രാക്ട്‌ വര്‍ക്കിന്റെ മേല്‍നോട്ടം വഹിക്കാന്‍ എന്നോടു പറയുകയുണ്ടായി. നല്ല പ്രതിഫലവും ഭക്ഷണവും സഞ്ചരിക്കാന്‍ കാറും വാഗ്‌ദാനം ചെയ്‌തു. പക്ഷേ എന്തോ എനിക്കത്‌ സമ്മതിക്കാന്‍ തോന്നിയില്ല. ഞാനിങ്ങനെയാണ്‌ അദ്ദേഹത്തോട്‌ പറഞ്ഞത്‌.

"ഞാന്‍ അമ്മാവന്റെ കൂട്ടത്തില്‍ നിന്ന്‌ വിടാന്‍ കാരണം എനിക്ക്‌ സ്വന്തമായി ടെന്‍ഡര്‍ എടുത്ത്‌ കരാര്‍ പണിയില്‍ വരണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ്‌ അതു ചെയ്യാതെ ഞാന്‍ നിങ്ങളുടെ കൂടെ ചേര്‍ന്നാല്‍ അമ്മാവന്‌ വിഷമമുണ്ടാക്കും"

അദ്ദേഹം പ്രതികരിച്ചത്‌ ഇങ്ങനെ...
"നിങ്ങളും സബ്ബ്‌ കോണ്‍ട്രാകട്‌ എടുത്തോ, നിങ്ങള്‍ക്കും ഞാന്‍ പണി തരാം"
അങ്ങനെ ഞാന്‍ സബ്ബ്‌ കോണ്‍ട്രാക്ടറായി പണിതുടങ്ങി. ഒന്നുരണ്ട്‌ വര്‍ഷത്തിനകം തന്നെ എം.സി.സി. കമ്പനിയുടെ സബ്ബ്‌ കോണ്‍ട്രാക്ടര്‍മാരില്‍ ഒന്നാമനായിത്തീരുവാന്‍ എനിക്ക്‌ സാധിച്ചു.

ഇതിനിടയില്‍ സ്വന്തമായി കോണ്‍ട്രാക്ട്‌ ഏറ്റെടുത്ത്‌ ചെയ്‌താലെന്തെന്ന ചിന്ത എന്റെ മനസ്സില്‍ ഉണ്ടായി. എം.സി.സി ചെയര്‍മാനോട്‌ സസാരിച്ച്‌ അങ്ങനെ ചെയ്യുവാനുള്ള അനുവാദം വാങ്ങി. ചെറിയ ചെറിയ ടെണ്ടറുകള്‍ ഏറ്റെടുത്ത്‌ ചെയ്യുവാന്‍ തുടങ്ങി.

ക്രമേണ വലിയ കോണ്‍ട്രാക്ട്‌ വര്‍ക്കുകള്‍ നേരിട്ടു ഏറ്റെടുത്ത്‌ തന്നെ നടത്താനുള്ള അവസരം എനിക്ക്‌ കൈവന്നു. മേജര്‍ഡാമുകളുടെയും വലിയ റോഡുകളുടെയും മറ്റും കോണ്‍ട്രാക്ടറായി ഞാന്‍ മാറി. അമ്മാവന്‌ അത്‌ വലിയ സന്തോഷവും അഭിമാനവും ആയിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വഴി ഞാനറിഞ്ഞു. ബില്‍ഡിങ്ങ്‌സ്‌ ബ്രിഡ്‌ജ്‌, ഡാം എന്നീ പണികളെല്ലാം ഞാന്‍ ഏറ്റെടുത്തു തുടങ്ങി. സാധാരണക്കാരുടെ സുഹൃത്തായി അവരുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാനും അവരിലൊരാളായി കഴിയാനും എനിക്ക്‌ ഈ സന്ദര്‍ഭം വളരെ ഉപകാരപ്പെട്ടു.

കോണ്‍ട്രാക്ട്‌ ജോലി വര്‍ദ്ധിച്ചതും പൊതുപ്രവര്‍ത്തനം സജീവമാവുകയും ചെയ്‌തതോടെ തിരക്കുള്ള ഒരാളായി മാറുകയായിരുന്നു ഞാന്‍. സാമൂഹ്യസേവനത്തിലൂടെ നാട്ടുകാര്‍ക്കിടയില്‍ സ്‌നേഹബഹുമാനങ്ങള്‍ക്ക്‌ പാത്രമായി. സാമൂഹ്യപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമായി രൂപാന്തരപ്പെട്ടത്‌ എങ്ങനെയെന്ന്‌ ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല. ജനഹൃദയത്തില്‍ സവിശേഷമായ സ്ഥാനം ലഭിച്ചതിന്റെ തുടര്‍ച്ചയായാണ്‌ രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശനം.

സ്‌കൂള്‍ പഠനകാലത്തു ഇടതുപക്ഷ ചിന്താഗതിയായിരുന്നു എന്നെ സ്വാധീനിച്ചിരുന്നത്‌. ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരോടുള്ള സ്‌നേഹവും നിരാലംബരെ സഹായിക്കാനുള്ള മനോഭാവവും കുട്ടിക്കാലത്തു തന്നെ എന്നില്‍ രൂഢമൂലമായിരുന്നതുകൊണ്ടാവാം പാവങ്ങളോടൊപ്പം നിലകൊണ്ട ഇടതു ചിന്താഗതിയിലേക്ക്‌ ശ്രദ്ധതിരിയാന്‍ കാരണം. ജാതിയത ഒരു ഭാഗത്തും ജന്മിമാര്‍ പാവപ്പെട്ടവരെ ദ്രോഹിക്കുന്ന നിന്ദ്യമായ കാഴ്‌ചകള്‍ മറുഭാഗത്തും കണ്ടു വളര്‍ന്നവനായതുകൊണ്ട്‌ വിവേചനമില്ലാത്ത മനുഷ്യബന്ധമായിരുന്നു എന്റെ സ്വപ്‌നം. ചന്ദ്രഗിരിയിലെ മീന്‍പിടുത്തക്കാരായ ഹിന്ദുക്കളും മുസ്ലിംങ്ങളും അവരുടെ കുടുംബവും നിറഞ്ഞ ആ സൗഹൃദലോകം സ്‌കൂള്‍ പഠനകാലത്ത്‌ സഹയാത്രികരോ സ്വന്തക്കാരോ തന്നെയായിരുന്നു.

കരാറുപണിയിലുണ്ടായ വളര്‍ച്ചയ്‌ക്കൊപ്പം ഭദ്രാവതിയിലെ സാമൂഹ്യ രാഷ്ട്രീയരംഗത്ത്‌ സജീവമാകാനും എനിക്ക്‌ അവസരമുണ്ടായി . തികച്ചും യാദൃശ്ചികമായിരുന്നെങ്കിലും ജനങ്ങളുടെ ഇടയില്‍ അത്തരത്തില്‍ ഇറങ്ങിച്ചെല്ലാനുള്ള ഒരു ത്വര വളരെ മുമ്പെ എന്നില്‍ കുടിക്കൊണ്ടിരുന്നു എന്ന്‌ സാവാധാനം ഞാന്‍ മനസ്സിലാക്കുകയായിരുന്നു. സാധാരണക്കാരെ സഹായിക്കുവാനുള്ള ശ്രമം വിജയിക്കണമെങ്കില്‍ സാമ്പത്തിക ഭദ്രത ഒരു പ്രധാന ഘടകമാണ്‌ എന്ന്‌ എനിക്ക്‌ മനസ്സിലായി. പണം ഒരു ശല്യമോ ബുദ്ധിമുട്ടോ അല്ല. കൃത്യമായ വിനിമയത്തില്‍ പുരോഗതി ഉണ്ടാക്കാനുള്ള ഉപാധിയാണത്‌. പണമുണ്ടാക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടാവരുത്‌. പണം സത്യത്തോടെ കൈകാര്യം ചെയ്യുമ്പോള്‍ ദൈവം നമ്മെ തുണക്കുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ ചെയ്യാനാവുന്നു.

അഭിമുഖത്തില്‍ നിന്ന്‌

ചെറുപ്പത്തില്‍ ഇടതുപക്ഷത്തോട്‌ ആഭിമുഖ്യമുണ്ടായിരുന്ന താങ്കള്‍ എങ്ങനെയാണ്‌ കോണ്‍ഗ്രസ്സുമായി അടുത്തത്‌?

ഞാന്‍ ലോകത്തെ അറിഞ്ഞ്‌ തുടങ്ങുന്ന കാലത്ത്‌ ഇടതുപക്ഷം എന്ന വാക്ക്‌ പാവപ്പെട്ടവരുടെ ഉന്നതി ലക്ഷ്യം വെക്കുന്ന ഒരു പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ്‌ മനസ്സിലാക്കിയിരുന്നത്‌. അക്കാലത്ത്‌ ഒരാള്‍, താന്‍ ഇടതുപക്ഷ ചിന്താഗതിക്കാരനാണ്‌ എന്നു പറഞ്ഞാല്‍ അയാള്‍ ചിന്തിക്കാന്‍ കഴിവുള്ള ഒരാളായി പരിഗണിക്കപ്പെട്ടിരുന്നു. ഇന്ന്‌ ഒരാള്‍ അങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയാല്‍ അയാള്‍ രാഷ്ട്രീയ നിരക്ഷരനാണ്‌ എന്നായിരിക്കും ഞാന്‍ വിലയിരുത്തുക. രാഷ്ട്രീയനിലപാട്‌ എന്നത്‌ രാഷ്ട്രത്തിന്റെ വികസനവും, പൗരന്റെ ജീവിത നിലവാരം ഉയര്‍ത്തലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാണ്‌.. അത്‌ എങ്ങനെ പരസ്‌പരപൂരകമാക്കാം എന്ന്‌ തിരിച്ചറിയുകയും നടപ്പിലാക്കുകയും ചെയ്യുന്നിടത്താണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം ലക്ഷ്യപ്രാപ്‌തി കൈവരിക്കുക.

ഇത്തരമൊരു നിലപാട്‌ കൈക്കൊള്ളുന്നതില്‍ ഇടതുപക്ഷം പൂര്‍ണമായും പരാജയപ്പെട്ടു എന്നാണോ താങ്കള്‍ കരുതുന്നത്‌?

പൂര്‍ണമായും പരാജയപ്പെട്ടു എന്നല്ല, പൗരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലും രാജ്യത്തിന്റെ വികസനപരമായ മുന്നേറ്റം സുഗമമാക്കുന്നതിനും അവര്‍ക്കൊരു നിലപാട്‌ കൈക്കൊള്ളാനായില്ലെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ ഇടതുപക്ഷം ഇവിടെ വികസനത്തിന്റെ പാതയില്‍ത്തന്നെയാണ്‌. പാര്‍ട്ടിയുടെ വികസനമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. സാധാരണ പൗരന്‍, അത്‌ സ്വന്തം പാര്‍ട്ടിയുടെ അണികളാണെങ്കിലും പട്ടിണി കിടന്ന്‌ മരിച്ചാലും പാര്‍ട്ടി എല്ലാ വികസന വഴിയും മുന്നേറി തടിച്ച്‌ കൊഴുക്കുകയും അതിന്റെ തലപ്പത്ത്‌ ഇരിക്കുന്ന ഏതാനും പേര്‍ക്ക്‌ വികസനോന്‍മുഖ-സുഖശീതള ജീവിതം നയിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുക എന്നതാണ്‌ ഇന്നത്തെ ഇടതു നയം. നാട്ടില്‍ വികസനം വരികയും സാധാരണക്കാരന്റെ ജീവിതനിലവാരം ഉയരുകയും ചെയ്‌താല്‍ "ഇടതു ചിന്ത" എന്നത്‌ അപ്രസക്തമാവുകയും പാര്‍ട്ടി തകരുകയും ചെയ്യുമെന്ന്‌ ബൂര്‍ഷ്വാ ജീവിതം നയിക്കുന്ന ഈ നേതാക്കന്‍മാര്‍ ഭയപ്പെടുന്നു.

ബൂര്‍ഷ്വാ എന്ന വാക്ക്‌ സാധാരണ ഇടതുപക്ഷ ചിന്താഗതിക്കാരാണ്‌ പ്രയോഗിക്കുക. താങ്കളെപ്പോലൊരു വ്യവസായ പ്രമുഖന്‍ മറ്റുള്ളവര്‍ക്കെതിരെ ഈ വാക്ക്‌ പ്രയോഗിക്കുമ്പോള്‍ ഒരു വിശദീകരണം ആവശ്യമായി വരുന്നു...

ചിലകാര്യങ്ങള്‍ പറയാനുള്ള അവകാശം തങ്ങള്‍ക്ക്‌ തീറെഴുതി കിട്ടിയിട്ടുണ്ട്‌ എന്ന രീതിയില്‍ ഇടതുപക്ഷം ഇവിടെ വളര്‍ത്തിയെടുത്ത "ബുദ്ധി ജീവികള്‍" സാധാരണക്കാര്‍ക്കിടയില്‍ സ്ഥാപിച്ചെടുത്തിട്ടുണ്ട്‌. ഒരു വൃത്തത്തിനപ്പുറത്തേക്ക്‌ അണികളെയോ അനുഭാവികളെയോ വളരാന്‍ അനുവദിക്കാത്ത "കാരാട്ടുമാരു"ടെ സ്ഥാപിത താല്‍പര്യങ്ങള്‍ കാത്തുരക്ഷിക്കുക എന്ന ദാസ്യവേല നിര്‍വ്വഹിക്കലാണ്‌ ഈ ബുദ്ധിജീവികളുടെ കടമ. വര്‍ഷങ്ങളോളം നാട്ടിലോ മറുനാട്ടിലോ അദ്ധ്വാനിച്ച്‌ ഒരു കച്ചവടം തുടങ്ങുകയോ ഒരു ബസ്സ്‌ നിരത്തിലിറക്കുകയോ ചെയ്യുന്നവരെ നോക്കി ബൂര്‍ഷ്വാ എന്ന്‌ വിളിക്കാന്‍ നാട്ടുകാരെ മെരുക്കിയെടുത്ത ഇക്കൂട്ടര്‍, മെയ്യനങ്ങാതെ തടിച്ച്‌ കൊഴുക്കുകയും പാര്‍ട്ടിയുടെ തണലില്‍ വിയര്‍പ്പെന്തെന്നറിയാതെ സുഖജീവിതം നയിക്കുകയും ചെയ്യുന്ന തമ്പുരാക്കന്‍മാര്‍ക്കെതിരെ ഒരപശബ്ദം പോലും പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്നു.

കേരളം പോലെ സമ്പൂര്‍ണ സാക്ഷരത നേടിയ ഒരു സംസ്ഥാനത്ത്‌ താങ്കള്‍ ആരോപിക്കുന്നത്‌ പോലെ ഒരവസ്ഥ നിലനില്‍ക്കാന്‍ ഇടയുണ്ടോ?

ഇല്ല. ഹങ്കറിയയിലും ബള്‍ഗേറിയയിലും ചൊകോസ്ലോവാക്യയിലും വീശിയടിച്ച കാറ്റിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോള്‍ വയനാട്‌ വീശിയടിക്കുന്നത്‌. വയനാട്‌ ചുരം കടന്ന്‌ അത്‌ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വീശിയടിക്കാന്‍ പോവുകയാണ്‌.

രാഷ്ട്രീയ പ്രവര്‍ത്തനം ഒരു വ്യവസായമായി മാറിയ വര്‍ത്തമാനകാലത്ത്‌ നല്ലൊരു വ്യവസായി എന്ന പേര്‌ എടുത്ത താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയതിന്റെ പശ്ചാത്തലം എന്താണ്‌?

സോഷ്യലിസ്റ്റ്‌ ആശയങ്ങളോടുള്ള താല്‍പര്യവും എല്ലാവരോടും സഹോദരഭാവത്തില്‍ ഇടപെടാനുള്ള ആഗ്രഹവും മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. രാഷ്ട്രീയം ഈ രീതിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ബന്ധപ്പെടുത്തുന്ന ഒന്നാണെന്ന്‌ എനിക്ക്‌ തോന്നി.

ഭദ്രാവതിയിലെ ചില പ്രത്യേക സാഹചര്യങ്ങളാണ്‌ നേതൃത്വസ്വഭാവത്തിലേക്കും ഇലക്ഷനിലേക്കും നയിച്ചത്‌. നാലഞ്ചുകൊല്ലം കൊണ്ട്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃനിരയിലേക്ക്‌ ഞാനെത്തി. ഭദ്രാവതിയും ഷിമോഗയുമൊക്കെ അവരുടേതായ ഒരു നേതാവിനെ തിരയുന്ന ഘട്ടമായിരുന്നു അത്‌. സ്ഥാനാര്‍ത്ഥിത്വം ഒരിക്കലും മോഹിച്ചിരുന്നില്ല. സോഷ്യലിസ്റ്റു പാര്‍ട്ടിയ്‌ക്കകത്ത്‌ നടന്ന ചില അന്തഃഛിദ്രങ്ങള്‍ എതിര്‍ത്തു. വിവേചനം പാടില്ലെന്ന ബോധമായിരുന്നു എന്റേത്‌.

ഭദ്രാവതിയിലെ ജനങ്ങളില്‍ പതിനഞ്ചു ശതമാനം മുസ്ലീങ്ങളും ചെറിയ വിഭാഗം ക്രിസ്‌ത്യാനികളും ബാക്കി നാനാജാതിയില്‍പ്പെടുന്നവരും വ്യത്യസ്‌ത ഭാഷ സംസാരിക്കുന്നവരുമായ ഹിന്ദുക്കളുമായിരുന്നു. കഠിനാദ്ധ്വാനം കൊണ്ടും ജനവികാരം മാനിച്ചുള്ള പ്രവര്‍ത്തനം കൊണ്ടും മണ്ഡലമാകെ സ്വാധീനിക്കുവാന്‍ കഴിഞ്ഞിരുന്നു. എല്ലാ വോട്ടര്‍മാരെയും നേരിട്ടു കണ്ട്‌ വോട്ട്‌ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തുക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കഠിനമായ പ്രയത്‌നമുണ്ടായിരുന്നു. ഡെക്കാന്‍ ഹെറാള്‍ഡിലെ 'സുബ്ബറാവുവിനെ പോലുള്ളവര്‍ എന്റെ ജയം ഉറപ്പാക്കിയിരുന്നു. പൊരുതി ജയിച്ചു എന്നു തന്നെ പറയാം. എന്നെ മാലയിട്ട്‌ കെട്ടിപ്പിടിക്കാനായി ശത്രുമിത്രഭേദമന്യേ നിരവധി ആളുകള്‍ തയ്യാറായി. ഭദ്രാവതിയിലെ രാഷ്ട്രീയ നിലപാടുകളില്‍ വന്ന മാറ്റമായും പുതുയുഗപ്പിറവിയായും വിശേഷിപ്പിക്കപ്പെട്ട വിജയമായിരുന്നു അത്‌,

ഈ വിജയം താങ്കളിലെ രാഷ്ട്രീയനേതാവിനെ ഏതൊക്കെ രീതിയില്‍ സ്വാധീനിച്ചു?

ഭദ്രാവതിയില്‍ വച്ചു തന്നെ രാഷ്ട്രീയത്തിന്റെ നിറം മാറ്റങ്ങള്‍ മനസ്സിലാക്കാനും എനിക്ക്‌ കഴിഞ്ഞിരുന്നു. സ്ഥാപിത താല്‍പര്യങ്ങള്‍ക്കും വ്യക്തി പരിഗണനകള്‍ക്കും സോഷ്യലിസ്റ്റുപാര്‍ട്ടി വശപ്പെട്ടു. ജനങ്ങളോടുള്ള ബന്ധം പാര്‍ട്ടിയില്‍ കുറഞ്ഞുവരുന്നത്‌ ഏതു പാര്‍ട്ടിയുടെയും ഭാവിയെ തകര്‍ക്കുമെന്നുറപ്പാണ്‌. തെരഞ്ഞെടുത്ത പ്രതിനിധിയായി നില്‍ക്കെ, ജനങ്ങളോടു കൂറുപുലര്‍ത്തുക തന്നെ വേണം. 'പൗരപക്ഷ ' എന്ന പാര്‍ട്ടിക്ക്‌ ജനങ്ങളുടെ ഇടയില്‍ നല്ല സ്വീകരണമായിരുന്നു. കാലഹരണപ്പെട്ട മുദ്രാവാക്യങ്ങളും പ്രവര്‍ത്തനരീതികളും ഉപേക്ഷിച്ച്‌, മനുഷ്യരുടെ ഇടയിലേക്കിറങ്ങിച്ചെന്ന്‌ അവരുടെ ദൈനദിന ജീവിതത്തിന്റെ പ്രശ്‌നങ്ങളും പരിമിതികളും അറിഞ്ഞുകൊണ്ട്‌ പ്രവര്‍ത്തിക്കുവാന്‍ സന്ദര്‍ഭങ്ങളുണ്ടാക്കിയതും ധൈര്യവും ആവേശവും നല്‍കിയതും സാധാരണക്കാരായിരുന്ന തൊഴിലാളികളായിരുന്നു.

നിരവധി വെല്ലുവിളികള്‍ നേരിട്ടായിരുന്നു പൗരപക്ഷയുടെ പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയം കാശുണ്ടാക്കാനുള്ള വഴിയാണെന്ന്‌ ഇന്നേവരെ എനിക്ക്‌ തോന്നിയിട്ടില്ല. സഹജീവികളോടും ലോകത്തോടും നാം അടുപ്പ കാണിക്കുമ്പോഴും അവര്‍ക്കിടയില്‍ ഇറങ്ങിനിന്നു പ്രവര്‍ത്തിക്കുമ്പോഴും ലാഭനഷ്ടങ്ങള്‍ നോക്കരുതെന്നാണ്‌ എന്റെ അഭിപ്രായം. അവരുടെ സ്‌നേഹമാണ്‌ നമുക്ക്‌ കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം.

ജനപ്രതിനിധി എന്ന നിലയില്‍ അഭിമാനാര്‍ഹമായി തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്‌?

ഷിമോഗയായിരുന്നു സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനകേന്ദ്രം. ഞാനായിരുന്നു ജില്ലാ സെക്രട്ടറി. പതിനഞ്ചു വര്‍ഷത്തിലേറെക്കാലമാണ്‌ ഭദ്രാവതിയില്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനം നടത്തിയത്‌. നാലുവര്‍ഷം കൗണ്‍സിലറായും നാലുവര്‍ഷം മുന്‍സിപ്പല്‍ ചെയര്‍മാനായും പ്രാദേശികഭരണത്തില്‍ ഇടപെട്ടിട്ടുണ്ട്‌. കേരളസമാജം പ്രസിഡന്റായും മുസ്ലിം ജമാഅത്ത്‌ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ഭദ്രാവതിയില്‍ ആധിപത്യം പുലര്‍ത്തുന്ന റൗഡികളുടെ അക്രമം തുരത്തിയത്‌ വലിയ സേവനപ്രവര്‍ത്തനമായാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. അതിനെനിക്ക്‌ പോലീസിന്റെ സഹായവും കിട്ടിയിട്ടുണ്ട്‌. രാവും പകലുമില്ലാതെ ഭദ്രാവതിയിലെ ജനജീവിതത്തിന്റെ സ്വസ്ഥത തകര്‍ക്കുകയായിരുന്നു ഗുണ്ടകള്‍. അവരുടെ കായികശക്തിയും ഭാവവും ഏവരെയും ഭയപ്പെടുത്തിയിരുന്നു. അവരോട്‌ എതിരിടാന്‍ തന്നെയായിരുന്നു എന്റെ ശ്രമം. ഭദ്രാവതിയിലെ മല്ലന്‍മാര്‍ക്ക്‌ അവരേക്കാള്‍ വലിയ ശക്തനായി, എന്നെ തോന്നിയിരിക്കണം. സ്‌കൂള്‍ പഠന കാലത്ത്‌ സ്‌പോര്‍ട്ട്‌സില്‍ സജീവമായിരുന്നതുകൊണ്ട്‌ ആ കായികക്ഷമത ഉപയോഗിക്കാനും എനിക്ക്‌ കഴിഞ്ഞു. ജാതിമത ഭാഷകള്‍ക്കതീതമായ ഒരു വലിയ സുഹൃദ്‌ വലയം ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും തയ്യാറായി സദാ എന്നോടൊപ്പം ഉണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തന ഫലമായാണ്‌ എനിക്ക്‌ വിജയിക്കാനായത്‌.

സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?

ഇന്ദിരാഗാന്ധിയും കാമരാജും രണ്ട്‌ ഗ്രൂപ്പുകളായി കോണ്‍ഗ്രസ്സ്‌ പിളരുകയും, യുവ തുര്‍ക്കികളും മറ്റ്‌ സോഷ്യലിസ്റ്റ്‌ നേതാക്കന്‍മാരും ഇന്ദിരാ കോണ്‍ഗ്രസ്സില്‍ ചേരുകയും ചെയ്‌ത സമയം. ബാങ്ക്‌ ദേശവല്‍ക്കരണം എന്ന ആശയവുമായി ബന്ധപ്പെട്ടുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസ്സിലേക്ക്‌ മാറാന്‍ എന്നെയും സുഹൃത്തുക്കളെയും പ്രേരിപ്പിച്ചു.

ഷിമോഗയില്‍ എം.പി.യാകാനും ഭദ്രാവതിയില്‍ എം.എല്‍.എയാകാനും കോണ്‍ഗ്രസ്സില്‍ നിന്ന്‌ നിരവധി തവണ പ്രേരണകളുണ്ടായിട്ടുണ്ട്‌. ദേവരാജ്‌ അരസ്‌ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തോടൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ സൗകര്യമുണ്ടായിരുന്നു. അധികാരഭ്രമം അല്‍പമെങ്കിലുമുണ്ടായിരുന്നെങ്കില്‍ അന്നത്തെ മന്ത്രിസഭയിലേക്കു എനിക്ക്‌ പ്രവേശിക്കാമായിരുന്നു. അത്രയും ഗാഢമായിരുന്നു പാര്‍ട്ടിയുമായുള്ള ബന്ധം. അദ്ദേഹവും അസംബ്ലിയിലേക്ക്‌ മത്സരിക്കാന്‍ പല തവണ എന്നോട്‌ ആവശ്യപ്പെട്ടിരുന്നു.

എഴുപതുകളുടെ തുടക്കത്തില്‍ താങ്കള്‍ രാഷ്ട്രീയത്തില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ ആഗ്രഹിച്ചതായി കേട്ടിരുന്നു. അതൊന്ന്‌ വിശദീകരിക്കാമോ?

ഭദ്രാവതിവിട്ട്‌ ബാംഗ്ലൂരിലെത്തിയതും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായതും പിന്നീട്‌ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതവും ചിലപ്പോഴൊക്കെ ഞാന്‍ സ്വയം തന്നെ വിശകലനം ചെയ്യാറുണ്ട്‌. 1971 ല്‍ പൊതു പ്രവര്‍ത്തനം വിട്ട്‌ ഏകാകിയാകാന്‍ ശ്രമിച്ചിരുന്നു. കുടുംബകാര്യങ്ങളും വ്യവസായവും ശ്രദ്ധിച്ച്‌ ഒതുങ്ങിക്കൂടാനായിരുന്നു ധാരണ. പക്ഷേ, പാര്‍ട്ടി രാജി സ്വീകരിച്ചില്ല. പകരം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ എന്നിലേക്ക്‌ വരികയാണുണ്ടായത്‌. കര്‍ണ്ണാടക സ്റ്റേറ്റ്‌ യൂത്തു കോണ്‍ഗ്രസ്സ്‌ സെക്രട്ടറിയായും ഓര്‍ഗനൈസിങ്ങ്‌ സെക്രട്ടറിയായും പാര്‍ട്ടി ഒബ്‌സര്‍വറായും പ്രവര്‍ത്തിച്ചു.

കര്‍ണ്ണാടകയില്‍ നിരവധി മേഖലകളില്‍ താങ്കളുടെ സജീവസാന്നിധ്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. ശ്രീനാരായണ ഗുരു അനുസ്‌മരണം പോലുള്ള പരിപാടികള്‍ റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊക്കെ സജീവമായി പങ്കെടുക്കാന്‍ താങ്കള്‍ സമയം കണ്ടെത്തുന്നതായി കേട്ടിട്ടുണ്ട്‌. അത്തരം അനുഭവങ്ങളെ കുറിച്ച്‌?

ബാംഗ്ലൂരിലും മറ്റും ശ്രീനാരായണഗുരു അനുസ്‌മരണ യോഗത്തില്‍ സംബന്ധിക്കാറുണ്ട്‌. ദൈവമായല്ല, പരിവര്‍ത്തനത്തിന്‌ തുടക്കം കുറിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. ഹിന്ദു മതത്തിനകത്തെ സവര്‍ണതയും അവര്‍ണതയും ഇല്ലാതാക്കുവാന്‍ ഗുരു ചെയ്‌ത സേവനങ്ങള്‍ എന്നും സ്‌മരണീയമാണ്‌. ചട്ടമ്പിസ്വാമികളും നാരായണഗുരുവും കേരളീയ ജീവിതത്തിന്‌ സന്മാര്‍ഗ്ഗം കാട്ടിയ ആചാര്യന്മാരായിരുന്നു. അവരെയൊക്കെ അനുസ്‌മരിക്കുമ്പോള്‍ നാം ഏകദൈവത്തിലും മനുഷ്യത്വത്തിലേക്കും സാമുഹ്യനന്മയിലേക്കുമാണ്‌ എത്തിച്ചേരുന്നത്‌. 1921 ല്‍ ബ്രീട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച ഏറനാടന്‍ മുസ്ലിംങ്ങളുടെ നേതാവ്‌ വാരിയന്‍ കുന്നത്ത്‌ ആലി മുസ്ലിയാരും സമുദായനേതാക്കളില്‍ സ്‌മരണീയനാണ്‌. മതങ്ങള്‍ തമ്മിലോ സമുദായങ്ങള്‍ തമ്മിലോ ശണ്‌ഠകൂടുകയോ ആക്രമണത്തിന്‌ തയ്യാറാവുകയോ ചെയ്യുന്നത്‌ ഒട്ടും പക്വതയില്ലാത്ത കാര്യമാണ്‌. ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇക്കാര്യത്തില്‍ പിന്തുണയോ സാമ്പത്തിക സഹായമോ നല്‍കാന്‍ പാടില്ല.

മലയാളികള്‍ നേതൃത്വം കൊടുക്കുന്ന ബാംഗ്ലൂര്‍ മലബാര്‍ മുസ്ലിം അസോസിയേഷന്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം അന്യനാട്ടില്‍ കഴിയുന്ന ധാരാളം മലയാളികളില്‍ അഭിമാനം ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്‌. മലബാര്‍ മുസ്ലിം അസോസിയേഷന്‍ എന്നാണ്‌ പേരെങ്കിലും ജാതി മതഭേദം നോക്കിയായിരുന്നില്ല സഹായങ്ങള്‍. മനുഷ്യന്‍ എത്രമഹത്തായ പദം എന്നൊക്കെ സാഹിത്യകാരന്‍മാര്‍ പറയാറില്ലേ, അതുതന്നെയാണ്‌ ഈ സംഘടനയുടെയും മാനദണ്ഡം.

മലയാളിയായിരുന്നിട്ടും കര്‍ണാടകയിലാണ്‌ താങ്കള്‍ രാഷ്ട്രീയത്തിലും വ്യവസായത്തിലും ഒരുപോലെ തിളങ്ങിയത്‌. കേരളത്തിന്റെ വ്യാവസായിക മുന്നേറ്റത്തെ കുറിച്ചും കോണ്‍ഗ്രസ്സിന്റെ ഭാവിയെ കുറിച്ചും എന്താണ്‌ താങ്കളുടെ വിലയിരുത്തല്‍?

കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ഒന്നുകൂടി മെച്ചപ്പെടുത്തിയാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക്‌ വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. കേരള ജനത ഒരു പാര്‍ട്ടിയേയും കൃത്യമായി ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഒരു തവണ എല്‍.ഡി.എഫിനാണ്‌ എങ്കില്‍ അടുത്ത തവണ യു.ഡി.എഫിനു തന്നെ എന്നതാണ്‌ പതിവ്‌. ജനങ്ങള്‍ക്കൊപ്പം നിന്ന്‌ ജനവികാരത്തെ മാനിക്കുകയാണെങ്കില്‍ ഭരണം തുടര്‍ന്നും ലഭിക്കാം. അപ്പോഴെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാനാവു. കോണ്‍ഗ്രസ്സിന്‌ അക്കാര്യത്തില്‍ ഒത്തിരിക്കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. കര്‍ണാടകയിലെ കോണ്‍ഗ്രസ്സ്‌ പ്രസ്ഥാനം താരതമ്യേന ജനവികാരത്തെ മാനിക്കുന്നുണ്ട്‌.

വ്യവസായ പുരോഗതി രാജ്യപുരോഗതിയായിത്തന്നെ കാണണം. ബഹുരാഷ്ട്രകുത്തകകള്‍ എന്നോ മുതലാളിമാരെന്നോ ബുര്‍ഷ്വാസികളെന്നോ നിലവിളിച്ചിട്ടു കാര്യമില്ല. കുറേ മുതലാളിമാര്‍ വഴിയാണ്‌ നമ്മുടെ നാട്‌ വികസിച്ചത്‌ എന്നത്‌ വിസ്‌മരിച്ചു എങ്ങനെ മുന്നോട്ടു പോകും? കോണ്‍ഗ്രസ്സ്‌ പുതിയ വികസനം രൂപപ്പെടുത്തിയതില്‍ വ്യാവസായിക പുരോഗതിക്ക്‌ വേണ്ടത്ര സ്ഥാനം നല്‍കിയിട്ടുണ്ട്‌.

വ്യവസായികളെ മുതലാളിമാരായി കാണുകയും പുച്ഛത്തോടെ അത്തരം ആളുകളെ പൊതുജനസമക്ഷം അവതരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംഘടനകള്‍ കേരളത്തിലല്ലാതെ മറ്റെങ്ങും കാണില്ല. ഒറ്റക്കാശും കൈയിലില്ലാതെ രാഷ്ട്രീയത്തില്‍ വന്ന്‌ സമ്പന്നരാകുന്ന എത്രയോ ആളുകള്‍ നമുക്കു ചുറ്റിലുമുണ്ട്‌. അവരെയാരും കാണുന്നില്ല. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയ അവസരത്തില്‍ ടാറ്റയോ ബിര്‍ളയോ പോലുള്ള വ്യവസായ പ്രമുഖര്‍ ഇല്ലായിരുന്നെങ്കില്‍ ഇവിടുത്തെ അവസ്ഥ എന്താകുമായിരുന്നു? വ്യവസായ പുരോഗതിയിലൂടെ മാത്രമേ ഇന്ത്യയ്‌ക്ക്‌ നേട്ടങ്ങളുണ്ടാവുകയുള്ളു. സാധാരണക്കാരുടെ ഉപജീവനം നടന്നുപോകുന്ന ദേശത്തിനും സര്‍ക്കാരിനും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വ്യവസായത്തെ വളര്‍ത്തണം. സര്‍ക്കാര്‍ തലത്തില്‍ വേണ്ടത്ര സജ്ജീകരണങ്ങളില്ല. അപ്പോള്‍ സ്വകാര്യവ്യക്തികളോ ചാരിറ്റബിള്‍ സൊസൈറ്റികളോ സംഘടിത മൂലധനകേന്ദ്രങ്ങളോ രംഗത്ത്‌ വരും. കമ്മ്യൂണിസ്റ്റ്‌കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും വിദേശമൂലധനം ക്ഷണിച്ചുകൊണ്ട്‌ വ്യവസായത്തെ നാട്ടില്‍ കൊണ്ടുവരാന്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നു. അവരെ അനാവശ്യ സമരങ്ങളുണ്ടാക്കാതെ, പ്രവര്‍ത്തിക്കാന്‍ അനുവദിച്ച്‌ ഉല്‍പാദനം കാര്യക്ഷമമാക്കുവാനുള്ള സാഹചര്യമൊരുക്കി സഹായിക്കണം.

ഓരോ പദ്ധതികളും നാടിന്‌ നഷ്ടപ്പെടുന്നതല്ലാതെ പുതുതായി വരാത്തത്‌ എന്തുകൊണ്ടാണ്‌ എന്നു പഠിക്കണം. ഗ്രാമീണമേഖല ശക്തിപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ വന്‍ മൂലധനം മുടക്കുന്ന വ്യവസായങ്ങള്‍ സാധാരണക്കാരുടെ തൊഴിലിലും വരുമാനത്തിലും ഉറപ്പ്‌ നല്‍കിക്കൊണ്ടു തന്നെ കടന്നു വരും. വ്യാവസായിക കാര്യത്തിനുവേണ്ടി ഒട്ടനവധി തവണ വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച്‌ ഒരാളെന്ന നിലയില്‍, നമ്മുടെ നാടിന്റെ പരിമിതികളും പ്രയാസങ്ങളും എനിക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഒരു വ്യവസായത്തിന്റെ വിജയം ദീര്‍ഘദര്‍ശനം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും സമര്‍പ്പണമനസ്സുകൊണ്ടും തൊഴിലാളികളുമായുള്ള സഹകരണബോധം കൊണ്ടും വിശ്വാസം കൊണ്ടും മാത്രമേ സാധ്യമാവൂ.. താന്‍ ജോലി ചെയ്യുന്നിടം തന്റേതെന്ന്‌ ബോധ്യപ്പെടുത്തലാണ്‌ പ്രധാനം. പാശ്ചാത്യനാടുകളില്‍ അതു കാണാം. ഇവിടെ ഒട്ടുമില്ല. അതുകൊണ്ട്‌ വ്യവസായികള്‍ എത്രമാത്രം സത്യസന്ധതപുലര്‍ത്തിയാലും നാം വിലമതിക്കുന്നില്ല. എന്തോ മഹാപരാധം കാണിച്ചവര്‍ എന്നനിലയില്‍ അവരോട്‌ പെരുമാറുന്നു. കള്ളപ്പണക്കാരും, കൊള്ളക്കാരും നാടിന്റെ പുരോഗതിയില്‍ യാതൊരുസംഭാവനയും നല്‍കാതെ വെറും സമ്പന്നരായി നടക്കുന്നുണ്ട്‌. അവര്‍ മാന്യരായും ഗണിക്കപ്പെടുന്നു. എത്രയോ രാഷ്ട്രീയക്കാര്‍ നിന്ദ്യവും വൃത്തികെട്ടതുമായ വഴിയിലൂടെ പണമുണ്ടാക്കി കോടീശ്വരന്‍മാരായിത്തീരുന്നത്‌ ഒരിടത്തും പരാമര്‍ശിക്കുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യുന്നില്ല. ഈ അവസ്ഥ മാറണം. ക്രാന്തദര്‍ശിത്വമുള്ള വ്യവസായ സംരംഭകര്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കി വ്യവസായത്തെ പുരോഗതിയിലേക്കുയര്‍മ്പോള്‍ സ്വാഭാവികമായും നാടും വികസിക്കും.

ഒരു തവണ കൂടി കാസര്‍കോട്ടു വന്ന്‌ ജനവിധി തേടാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണം? കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപെട്ടപ്പോള്‍ താങ്കള്‍ നിരസിക്കുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു എന്തായിരുന്നു കാരണം?

കര്‍ണ്ണാടകയില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്‌ ഞാന്‍. ഒരു പ്രദേശത്ത്‌ ചെന്ന്‌ ജനങ്ങളോട്‌ വോട്ട്‌ അഭ്യര്‍ത്ഥിക്കുന്നതിന്‌ മുമ്പ്‌ അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം കണ്ടെത്താനുള്ള അവസരം ലഭിച്ചിരിക്കണം ഏതൊരു നേതാവിനും. ഒരു മൂന്ന്‌ വര്‍ഷമെങ്കിലും അവര്‍ക്കിടയില്‍ നിരന്തരം ഇടപെട്ടാല്‍ മാത്രമേ ഇതു സാധ്യമാവുകയുള്ളു. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്ത്‌ ഇരുന്നുകൊണ്ടേ ഒരാള്‍ക്ക്‌ ഇത്‌ ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയുകയുള്ളു. പ്രാദേശിക നേതാക്കളുടെ പിന്‍സീറ്റിലിരുന്നുകൊണ്ട്‌ ഇത്‌ നിര്‍വഹിക്കാനാകുമെന്ന്‌ ഞാന്‍ കരുതുന്നില്ല. ഇത്തരം സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഒരുപക്ഷേ, ഞാന്‍ ഇനിയും കാസര്‍കോട്ട്‌ എന്റെ സാന്നിധ്യം അറിയിച്ചേക്കാം. അതേസമയം എന്റെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയോട്‌ താല്‍പര്യം കാണിക്കേണ്ട ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല. കോണ്‍ഗ്രസ്‌ എന്നും വ്യക്തികള്‍ക്ക്‌ അതീതമായിരുന്നു. അത്‌ ഭാരതത്തിന്റെ ഒരു അനിവാര്യഘടകവും ഓരോ ഭാരതീയന്റെയും ദേശീയബോധത്തിന്റെ നിര്‍ണ്ണായക ഭാഗവുമാണ്‌.

താങ്കളുടെ മൂത്തമകന്‍ ഹാരിസ്‌ കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന പ്രതിഭയും ജനപ്രതിനിധിയുമാണ്‌. എന്ത്‌ തോന്നുന്നു ഹാരിസിനെക്കുറിച്ച്‌?

ഒരിക്കല്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌ എന്നെ കാണാന്‍ വേണ്ടി വീട്ടില്‍ വന്നു. ഹാരിസിന്റെ ബാപ്പയെ ഒന്നുകാണണമെന്ന്‌ തോന്നിയെന്നാണ്‌ യേശുദാസ്‌ പറഞ്ഞത്‌. ഒരു ഫംങഷനില്‍ വെച്ച്‌ ഹാരിസിനെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്‌തപ്പോള്‍ എന്തുകൊണ്ടോ അദ്ദേഹത്തിന്‌ എന്നെ കാണണമെന്ന്‌ തോന്നിയത്രെ. അന്ന്‌ യേശുദാസിന്റെ കണ്ണില്‍ കണ്ട ആഹ്ലാദത്തിന്റെ തിളക്കം പലഘട്ടത്തില്‍ പലരീതിയില്‍ ഹാരിസ്‌ എനിക്ക്‌ നല്‍കിയിട്ടുണ്ട്‌. ഒരു മകനെക്കുറിച്ച്‌ പിതാവിന്‌ അഭിമാനിക്കാന്‍ അത്തരം തിളക്കങ്ങള്‍ മതിയെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

സ്‌നേഹം, വിശ്വാസം

ദൈവത്തിലുള്ള വിശ്വാസം പൂര്‍ണ്ണവും, സമഗ്രവും നഖശിഖാന്തം സമര്‍പ്പണബോധത്തോട്‌ കൂടിയുള്ളതുമാകുന്നു. ദൈവത്തിലേക്കും മനുഷ്യരിലേക്കും ലക്ഷ്യപ്രാപ്‌തിയിലേക്കും ഒരുപോലെ എത്തിച്ചേരാനാകുന്നു എന്നതാണ്‌ ഡോ. എന്‍.എ. മുഹമ്മദിന്റെ ജീവിതത്തെ പിന്തുടരുമ്പോള്‍ നമുക്ക്‌ കിട്ടുന്ന പാഠം. മരണശയ്യയില്‍ കിടക്കുന്ന ഒരു വിശ്വാസിയുടെ ജീവിതചര്യയെക്കുറിച്ച്‌ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. അത്തരം ആളുകളുടെ ഓരോ നിശ്വാസത്തിലും ദൈവചിന്ത നിറയുന്നു എന്ന്‌. ഘടികാരത്തിന്റെ മിഡിപ്പിന്‌ കാതോര്‍ത്ത്‌, ആരാധന നിര്‍വഹിക്കാനുള്ള സമയമായോയെന്ന്‌ രാപകല്‍ ഒരുപോലെ അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും....ഇത്തരം ഒരു പില്‍ക്കാല ജീവിതത്തിലേക്ക്‌ പാകപ്പെടാനുള്ള ഗൃഹപാഠമാകണം ഓരോ വിശ്വാസിയുടെയും ജീവിതമെന്ന്‌ അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ബന്ധങ്ങളില്‍ വരള്‍ച്ചയുടെ കാറ്റ്‌ വീശുന്ന ഈ വരണ്ട കാലത്തും കുടുംബത്തിനകത്തും, സുഹൃത്തുക്കള്‍ക്കിടയിലും സ്‌നേഹബന്ധത്തിന്റെ നനവ്‌ സൂക്ഷിക്കാന്‍ എന്‍. എ അതീവശ്രദ്ധ പുലര്‍ത്തുന്നു. പ്രായംചെന്നവരെ അവഗണിക്കുന്ന, വൃദ്ധസദനങ്ങള്‍ പെരുകുന്ന ഇന്നത്തെ ദുഷിച്ച അവസ്ഥയ്‌ക്കെതിരെ രോഷത്തോടെയാണ്‌ എന്‍.എ പ്രതികരിക്കുന്നത്‌. തന്റെ എല്ലാ തീരുമാനങ്ങളും, ഓരോ ചുവടുവെയ്‌പ്പും വിശ്രമജീവിതം നയിച്ചിരുന്ന ഉപ്പയുടെ കട്ടിലിന്റെ പരിസരത്ത്‌ വെച്ചായിരുന്നു താന്‍ നടത്തിയിരുന്നത്‌ എന്ന്‌ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു. വീട്ടില്‍ അവഗണനയുടെ ഒരുമൂലയില്‍ സ്വന്തം പിതാവിനെ തളച്ചിടുകയും ഔപചാരികതയുടെ ഒരു കുശലം കൊണ്ട്‌ തന്റെ കടമ കഴിഞ്ഞു എന്ന്‌ വിശ്വസിക്കുകയും ചെയ്യുന്ന മക്കള്‍, തന്റെ ഭാവിയില്‍ ഇത്തരമൊരു അവഗണനയുടെ തുരുത്തിലാകുമെന്ന്‌ ഓര്‍ക്കണം.

ശരിയാണ്‌, ഡോക്ടര്‍ എന്‍.എ. മുഹമ്മദ്‌ അദ്ദേഹത്തിന്റെ പിതാവിനെ എങ്ങനെ പരിഗണിച്ചു എന്നതിന്റെ സാക്ഷ്യമാണ്‌ അദ്ദേഹത്തിന്റെ മകന്‍ എന്‍.എ ഹാരിസിന്റെ മകന്‍ എന്നനിലയിലും, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും, വ്യവസായി എന്നനിലയിലും, രാഷ്ട്രീയ നേതാവും എന്ന നിലയിലുമുള്ള ജീവിതം.

ആ ജീവിതത്തിലൂടെ നടത്തിയ യാത്ര കാസര്‍കോട്‌ ഡോട്ട്‌ കോമില്‍ വൈകാതെ പ്രതീക്ഷിക്കുക...



[ എന്‍.എ.മുഹമ്മദ്‌ - ഫോട്ടോ ഗാലറി ]

.

ഈ അഭിമുഖം / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

.

.

Name

Phone

Email

Address

 

അഭിപ്രായങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്‌.

(Press Ctrl+G to toggle between English and Malayalam)

Comments

 

Your IP Address is : 54.242.188.217

പൂര്‍ണ്ണവിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്തവരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതല്ല.

 

MORE INTERVIEWS

  Tags : , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ വിജയ പര്‍വ്വങ്ങള്‍ ] - CLICK HERE
Advertisement Left